Wednesday 15 October 2014

Vrindavan


വൃന്ദാവനം

.

അല്‍പം
പ്രകൃതി വര്‍ണന ആകാമെന്നു കരുതി.

ആദ്യം
പുഴയുടെ തീരത്തു പോയി.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന
രാമകൃഷ്ണന്‍ മാസ്റ്റര്‍ക്കൊപ്പം
എത്രയോ രാത്രികള്‍,
പെട്രോമാക്സും കത്തിച്ചു
മീന്‍ പിടിക്കാന്‍ പോയ
പുഴ!

തിരഞ്ഞെടുപ്പു കാലമാകുമ്പോള്‍,
മാഷോടു പറയും:
മാഷേ
പതിനെട്ടു വയസിനു മുകളിലുള്ളവരെ
നോക്കിപ്പിടിക്കണേ..!

നീളെ മണല്‍പ്പരപ്പി-
ന്നറ്റത്തെവിടെയോ
ഒരു തുമ്പു പോലെയാണ്
അപ്പോ പുഴ.

തെളിഞ്ഞ ഒഴുക്കില്‍,
രാത്രിയെ മുറിക്കും
പെട്രോമാക്സ് വെട്ടത്തില്‍
കാണാം,
കണ്ണു തുറന്ന്,
കണ്ണു തുറന്നുറങ്ങുന്നുണ്ടാവും
പാവം പരല്‍ മീനുകള്‍.

തോര്‍ത്തു വീശിപ്പിടിക്കണം.

പിടയാതെ,
വെള്ളത്തോര്‍ത്തിലേക്ക്
ഒാടിക്കയറും
ബുദ്ധിയില്ലാത്ത പരലുകള്‍.

കറുത്ത കണ്ണന്‍ മീന്‍
കുറമ്പനെങ്കിലും
കണ്ണടയ്ക്കില്ല അവനും.

കത്തി കൊണ്ടു വെട്ടിപ്പിടിക്കണം
കണ്ണനെ.

വെട്ടുകൊള്ളുമ്പോഴും
കണ്ണൊന്നു ചിമ്മിയടക്കാന്‍ പറ്റാതെ
പിടഞ്ഞു തീരും.
തെളിഞ്ഞ വെള്ളത്തില്‍
ചോര
പൊടിഞ്ഞു കലരും.

പുഴ കരഞ്ഞിരിക്കുമോ
അപ്പോഴൊക്കെയും?

രാത്രി മീന്‍ പിടിച്ച പുഴയിലേക്ക്
പിറ്റേ പകല്‍ പിന്നെയും പോകും.
അപ്പോള്‍,
രാത്രിയുടെ മുറിവുകളെല്ലാം
മാച്ച്,
തേച്ചു കുളിച്ചൊരു
പെണ്ണിനെ
പോലുണ്ടാവും
പുഴ.

വരണ്ട പാടങ്ങളുടെ
വരമ്പിലൂടെ
നടന്നെത്തുമ്പോള്‍
പുഴയ്ക്കും പാടത്തിനുമിടയിലുണ്ട്,
മണ്ണുകൊണ്ടുള്ള വന്മതില്‍.

മതിലിനു മുകളിലൂടെ
ഒരിക്കലും വെള്ളമൊഴുകിയിട്ടില്ലാത്ത
കനാലുണ്ട്.

കനാല്‍ മുകളിലൂടെ
പുഴയിലേക്കു കടക്കാന്‍
കോണ്‍ക്രീറ്റ് സ്ളാബിന്റെ
നടപ്പാതകളുണ്ട്.

ഉച്ചവെയിലില്‍,
കനാല്‍ മീതെ
കോണ്‍ക്രീറ്റ് പാതയില്‍
നടക്കുമ്പോള്‍
അടിയില്‍ കേള്‍ക്കുന്നതെന്ത്?

അടക്കിപ്പറച്ചില്‍
കുണുങ്ങിച്ചിരികള്‍
ചുണ്ടുകള്‍ ചേരും
പൂവിതള്‍മൌനം!

പൊഴിച്ചിട്ട
പാമ്പിന്‍ പടങ്ങള്‍ക്കും,
മണ്ണു നിറമുള്ള
ഒാന്തുകള്‍ക്കും,
എത്ര നടന്നിട്ടും
പുഴയിലേക്കെത്താത്ത
ഞണ്ടുകള്‍ക്കും
ഇടയില്‍
ആരാണ്?
ആരാണ്?

പൈക്കളെ മേയ്ക്കാന്‍ വന്ന
രാധയും
ഏതോ ദേശത്തു നിന്നു
താറാവുകൂട്ടത്തെ ആട്ടിയെത്തിയ
മാധവനും
ഉച്ചവെയിലില്‍ സ്ളാബിനടിയിലേക്കു
നടന്നു പോയത്
കണ്ടതാരാണ്?

നനവറിയാത്ത
കനാല്‍ മണ്ണില്‍
ഉച്ചവെയില്‍ ചാഞ്ഞു വീണ
കോണ്‍ക്രീറ്റ് തണലിലാണ്,
വൃന്ദാവനം!  



No comments:

Post a Comment