Wednesday, 11 June 2014

പണ്ട്, ക്യാംപസ് ഒാര്‍മകളുടെ പുസ്തകം എന്ന ബിന്‍സ് മാത്യുവിന്റെ പുസ്തകത്തിനു വേണ്ടി എഴുതിയത്. മഴക്കാലമല്ലേ, മരങ്ങളൊക്കെ വെട്ടുകയല്ലേ, വീണ്ടുമോര്‍മിച്ചു. അപ്പോള്‍ പോസ്റ്റുന്നത്, വെറുതേ!

കടല്‍

മഴ പെയ്തു നനഞ്ഞ മരങ്ങള്‍ക്കും മണ്ണിനും മേല്‍ ഇളംവെയില്‍ വീണു കിടക്കുമ്പോഴത്തെ തിളക്കമായിരുന്നു ആ നാളുകള്‍ക്ക്. റോഡുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ അങ്ങനെ ചുറ്റുമുള്ള നാഗരികതയുടെ അടയാളങ്ങളെല്ലാം ഒരു നിമിഷം ഒരു ഇറേസര്‍ കൊണ്ടു മായ്ച്ചു കളഞ്ഞാല്‍, ചെറിയൊരു കുന്നിന്‍ പുറത്തെ പ്രാചീനമെന്നു തോന്നിപ്പിക്കുന്ന കോളജായിരുന്നു അത്. വന്‍ മരങ്ങള്‍. നിബിഡമായ പച്ച. മരങ്ങള്‍ക്കിടയിലൂടെ നാടപോലെ കിടക്കുന്ന ചെമ്മണ്‍ പാത. മഞ്ഞയും ചുവപ്പും നിറത്തില്‍ പൂത്തു നില്‍ക്കുന്ന വാക്കുകളില്‍ നിന്നു വഴിയിലേക്കു അടര്‍ന്നു വീണ പൂക്കള്‍.

പ്രണയിക്കാതെ വയ്യായിരുന്നു. പ്രണയിക്കുമ്പോള്‍, എറ്റവും ആഴത്തിലേല്‍ക്കുന്ന മുറിവു പോലെ, എറ്റവും അഗാധമായി പ്രണയിക്കാതെയും വയ്യായിരുന്നു. ക്യാംപസിന്റെ അന്തരീക്ഷം എല്ലാവരെയും പ്രണയികളാക്കി. ആണ്‍കുട്ടികള്‍ കാമുകിമാരുടെ മിഴികളിലേക്കുറ്റു നോക്കി അതിന്റെ അഗാധതയിലേക്കു എന്നെന്നേയ്ക്കുമായി പിടഞ്ഞു വീണു. മരച്ചുവടുകളില്‍ പെണ്‍കുട്ടികള്‍ കൂട്ടുകാരുടെ കയ്യില്‍ അമര്‍ത്തിപ്പിടിച്ച് ജീവിതത്തിനു മുഴുവനും വേണ്ടിയുള്ള ധൈര്യവും ഉൌര്‍ജവും നേടി. മഴ പെയ്യുമ്പോള്‍ ഒരു കുടക്കീഴില്‍ അവര്‍ ഒരുമിച്ചു നടന്നു.

ക്യാംപസില്‍, ഉപേക്ഷിക്കപ്പെട്ടതെന്നു തോന്നിപ്പിക്കുന്ന പഴയൊരു ഹോസ്റ്റലിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. നാലുകെട്ടുകളെ ഒാര്‍മിപ്പിക്കുന്ന, നടുവില്‍ കളിമുറ്റമുള്ള ഒരു കെട്ടിടം. രണ്ടാംനിലയിലെ ചില മുറികളില്‍ മാത്രം കുറച്ചു കുട്ടികള്‍ താമസിച്ചു. അവിടെ, വാതിലുകളില്ലാത്ത കുളിമുറികള്‍, എപ്പോഴും കുന്നുകൂടിക്കിടക്കുന്ന അഴുക്കു വസ്ത്രങ്ങള്‍, ചിതറിക്കിടക്കുന്ന കടലാസുകളും പുസ്തകങ്ങളും. എല്ലാത്തിനും മീതെ, ആ ആണ്‍ മണവും.

താഴത്തെ നില ഒഴിഞ്ഞു കിടന്നു. അവിടെ തുറക്കപ്പെടാത്ത അനേകം മുറികളില്‍ അനേകമനേകം പേരുടെ യൌവനാസക്തികളും തീവ്രസ്വപ്നങ്ങളും പ്രണയഭംഗങ്ങളുമൊക്കെ അടക്കം ചെയ്യപ്പെട്ടിരുന്നു. സെമിത്തേരികളിലേതു പോലെ നിശ്ശബ്ദമായിരുന്നു താഴത്തെ ആ നില. അവിടെയായിരുന്നു അതിഥികള്‍ക്കു വേണ്ടിയുള്ള മുറി.

അപൂര്‍വമായി മാത്രം ആരെങ്കിലും വന്നു കയറുന്ന ആണ്‍ ഹോസ്റ്റലിലെ ആ ഗസ്റ്റ്റൂമില്‍ അവള്‍ എനിക്കു വേണ്ടി കാത്തിരുന്നു. ഒരിക്കലും ആരും അടയ്ക്കാന്‍ മിനക്കെടാത്ത ജനാലകളിലൂടെ, മഴ പെയ്യുമ്പോള്‍ വെള്ളം അടിച്ചു കയറുകയും വേനലില്‍ വെയില്‍ വന്നു വീഴുകയും ചെയ്തിരുന്നു.
ക്ളാസ് തുടങ്ങുന്നതിനു മുന്‍പുള്ള സമയമായിരുന്നു. പ്രഭാതത്തിലെ മഞ്ഞിന്റെ അവസാനപാളികള്‍ അപ്പോഴും ബാക്കി നിന്നു. ഗസ്റ്റ് റൂമിലെ പഴയ തടിക്കസേരകളില്‍ മുഖാമുഖമിരുന്ന് ഞാന്‍ അവളുടെ പിടയ്ക്കുന്ന മിഴികളിലേക്കുറ്റു നോക്കി. അതായിരുന്നു ഞാനാദ്യം കണ്ട കടല്‍.
മഴയില്‍ ചോരുന്ന ചുവരില്‍ അവിടവിടെ പായല്‍ പടര്‍ന്ന ആ പഴയ ഹോസ്റ്റല്‍ ഗസ്റ്റ് റൂമിലിരുന്ന് അവള്‍ എനിക്കു വേണ്ടി പതിഞ്ഞ ശബ്ദത്തില്‍പാടി. മോക്ഷം കിട്ടാതെ അടക്കം ചെയ്യപ്പെട്ട ഏതേതൊക്കെയോ ആത്മാക്കളെ ആ പാട്ട് ഉണര്‍ത്തിയിരിക്കണം.

തണുത്ത ഒരു കാറ്റ് പതിയെ വീശിക്കടന്നു പോയി. ഹൃദയം നിലയ്്ക്കുന്ന ആ പാട്ടിന്റെ വരികള്‍ ഇപ്പോള്‍ ഒാര്‍ക്കാന്‍ വയ്യ. പാട്ടു തീര്‍ന്നപ്പോള്‍ അവളുടെ മൃദുലമായ വിരലുകളില്‍ തൂവല്‍ കൊണ്ടെന്ന പോലെ ഞാന്‍ തലോടി, ആ കൈകളില്‍ ചുംബിച്ചു. ആദ്യത്തെയും അവസാനത്തെയും ആ സ്പര്‍ശത്തില്‍ തിരമാലകള്‍ക്കിടയില്‍ പെട്ട കപ്പല്‍ പോലെ മനസ് ആടിയുലഞ്ഞു.

ഞങ്ങള്‍ ക്യാംപസിലേക്കിറങ്ങി, മഞ്ഞിന്റെ ഒരു കൂടാരത്തിലെന്ന പോലെ മരങ്ങളുടെ തണല്‍പ്പാതയിലൂടെ ഒരുമിച്ചു നടന്നു. അപ്പോള്‍ മഞ്ഞപ്പൂക്കളുടെ ഒരു മഴ പെയ്തു.

വിദൂരമായ ഏതോ വസന്തത്തില്‍ നിന്നെത്തിയ ചിത്രശലഭങ്ങള്‍ ഞങ്ങളെ ചുറ്റിപ്പറന്നിരിക്കണം.
ഒാര്‍മയില്ല. 

Wednesday, 28 May 2014

ഏതാണ്ട് പത്തുപതിനാലു വര്‍ഷം മുന്‍പ് യു.സി കോളജിന്റെ പ്ളാറ്റിനം ജൂബിലി പ്രത്യേക പുസ്തകത്തില്‍ ഞാന്‍ എഴുതിയ ഒരു ചെറുകുറിപ്പാണിത്. ഇന്നത് വീണ്ടും പ്രസക്തമാണെന്നു തോന്നി, തപ്പിയെടുത്തു വീണ്ടും കീന്‍ ഇന്‍ ചെയ്തതാണ്. 
ഇപ്പോള്‍ വായിക്കുമ്പോള്‍ എന്തോ ഒരു തരം പ്രവചനസ്വരം ഇതിലെവിടെയോ ഉണ്ടെന്നു സംശയം തോന്നിപ്പോവുകയാണ്.
ഇതില്‍ പറയുന്ന, കുന്നിന്‍പുറത്തേക്കുള്ള വഴിയിലൂടെ ഞങ്ങള്‍ക്ക് ഇനിയുമിനിയും വരേണ്ടതാണ്, മക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച്, പിന്നെ, ആത്മാക്കളായും...

കുന്നിന്‍പുറത്തേക്കുള്ള വഴി

റോഡുകള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ അങ്ങനെ യു.സി.യുടെ ചുറ്റുമുള്ള നാഗരികതയുടെ
പ്രതാപചിഹ്നങ്ങളെല്ലാം ഒരു നിമിഷം ഒരു ഇറേസര്‍ കൊണ്ടു മായ്ച്ചു കളയുക -
യു.സി കുന്നിന്‍പുറത്തെ പ്രാചീനമായ ക്യാംപസാകുന്നു.
മരങ്ങള്‍ക്കിടയിലൂടെ നാട പോലെ കിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ കുന്നു കയറി വരുന്ന കുട്ടികള്‍!
കലാലയങ്ങള്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ പോലെ അടുക്കിവെച്ച കെട്ടിടക്കൂട്ടങ്ങളാകുന്ന കാലത്ത്
യു.സി അതിന്റെ വൃത്തഭംഗം വന്ന പഴയ എടുപ്പുകളും പ്രാചീനമായ വൃക്ഷനിബിഡതയും കാത്തു വയ്ക്കുന്നു.
തണല്‍ മരങ്ങള്‍,
ഒാരോ ഋതുവിലും എവിടെ നിന്നൊക്കെയോ ഏതേതൊക്കെയോ കിളികള്‍
ആ വൃക്ഷശിഖരങ്ങളിലേക്കു ചിറകുനീര്‍ത്തി പറന്നെത്തുന്നു.
ചുവപ്പും മഞ്ഞയും നിറത്തില്‍ വാക പൂത്തു നില്‍ക്കുന്നു.
അടര്‍ന്നു വീണ പൂക്കള്‍ നിലത്ത് - ചിതറിക്കിടക്കുന്ന കാഴ്ചയുടെ വര്‍ണ വിസ്മയം.
മഞ്ഞപ്പൂക്കളുടെ ആ മഴ ഒാര്‍മിക്കുക (One Hundred Years of Solitude).
മഴയിലേക്ക് മരണത്തിന്റെയും വേര്‍പാടിന്റെയും സൂചനകള്‍ കലരുന്നു.
കടന്നു പോയവര്‍ എത്രയാണ്?
ഇനിയും വരാനിക്കുന്നവരുമെത്ര?

അപ്പോഴും,
കിളിയൊച്ചകള്‍, പൂമരങ്ങള്‍, തണല്‍ക്കൂടാരങ്ങള്‍, അഭയമേഘങ്ങള്‍ -
ഇൌ അന്തരീക്ഷമാണ് യു.സിയെ ഇത്രയേറെ സൌമ്യമാക്കുന്നത്,
കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും കെട്ടിടങ്ങളെപ്പോലും!
ചെമ്മണ്‍പാതയിലൂടെ കുന്നു കയറി വരുന്ന ആ കുട്ടികളെ സങ്കല്‍പിക്കുക,
യു.സി ക്ക് ആ കുട്ടികളുടെ ഗ്രാമീണമായ സൌമ്യതയാണ്.
എല്ലാ ആധുനികതകളെയും ആവേശപൂര്‍വം സ്വീകരിക്കുമ്പോഴും
ഹൃദയത്തിനുള്ളില്‍ നമ്മളാ സൌമ്യത കാത്തുസൂക്ഷിക്കുന്നു.
നമ്മുടെ ചെറുതും വലുതുമായ എല്ലാ കാലുഷ്യങ്ങളെയും മായ്ച്ചു കളയാനുള്ള
മാന്ത്രികക്കൂട്ടാണത്. തലമുറകള്‍ മാറിവരുമ്പോഴും അതു കൈമോശം വരുന്നില്ല.
അതുകൊണ്ടാണ് നമ്മുടെ സന്ദര്‍ശക ഡയറിയില്‍ മഹാത്മാഗാന്ധി ഇതിനകം
പ്രശസ്തമായ ആ വാക്കുകള്‍ കുറിച്ചിട്ടത് - Delighted with the ideal situation.
കോളജ് മാഗസിനുകളിലെ പതിവു മഹാഗണി - മഞ്ചാടി നൊസ്റ്റാള്‍ജിയക്കും
എത്രയോ അപ്പുറമാണത്, യു.സി യുടെ ഹൃദയഭാഷ.

ഇനിയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ്, കുന്നിന്‍പുറം കയറിയെത്തുമ്പോള്‍
' Hear it, O Thyrsis, still our tree is there' എന്നു
മനസ്സിനു ചൂണ്ടിക്കാണിക്കാന്‍ ഏതെങ്കിലും മരമിവിടെ ബാക്കിയുണ്ടാവുമോ?
ഉണ്ടാവട്ടെ.
വിപണിയിലെ നേട്ടങ്ങളില്‍ ഭ്രമിച്ച് പേരറിയാ മരങ്ങളൊക്കെയും വെട്ടിനിരത്തി ആരുമിവിടെ
റബര്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാതിരിക്കട്ടെ.
തിളങ്ങുന്ന ഇൌ മരപ്പച്ചയും നാട്ടുവഴികളുടെ ചുവപ്പും
എന്നുമെന്നും ബാക്കിയാവട്ടെ